Friday, 31 March 2017

പെയ്തൊഴിയാതെ..!!

ഇളം വെയിലില്‍ കുളിര്‍കാറ്റേറ്റ് മയങ്ങുന്ന വയല്‍ നിരകളും സ്വപ്നങ്ങളിലെന്നപോലെ വശ്യതയാര്‍ന്നമലനിരകളും കാട്ടൂചോലയും പൂവാടികളുമൊക്കെയായ് വശ്യസുന്ദരമായൊരു നാടാണ് ചേലാപുരി.....രാഷ്ട്രീയ കോമരങ്ങളുടെ ചരടുവലികളോ വര്‍ണ്ണവിവേചനമോ ജാതിമതഭ്രാന്തുകളോ ഒന്നും തന്നെയില്ലാത്ത കുറേ പച്ചയായ മനുഷ്യരുടെ നാട്... എല്ലാ ഗ്രാമങ്ങളിലേയും പോലെ ചേലാപുരിയിലുമുണ്ട് കൊച്ചു കൊച്ചു നുണകളും പരിഹാസങ്ങളുമൊക്കെയായി ദിവസങ്ങള്‍ തള്ളിതള്ളിനീക്കുന്ന ഒരു ചായക്കടയും കുറേആളുകളും.... സംസാരപ്രിയനായ ഗോപാലേട്ടന്‍റെ ചായക്കടയില്‍ വെച്ചാണ് സ്ത്ഥലത്തെ പ്രധാന കെട്ടുകഥ മെനയല്‍ അംഗങ്ങളുടെ ചര്‍ച്ചകളും കളിയാക്കലുകളും രൂപപ്പെടുന്നത്...
ചേലാപുരിയെ കോടമഞ്ഞിന്‍ പുതപ്പണിയിച്ചുകൊണ്ടാണ് എല്ലാദിവസത്തെയും പുലരികളുടെ ആരംഭം....
എന്നും രാവിലെ അഞ്ചരയോടെ ഗോപാലേട്ടന്‍ തന്‍റെ കടതുറക്കും
കടതുറന്ന് രാവിലത്തേക്കുള്ള പലഹാരങ്ങളുണ്ടാക്കാനുള്ള പണികള്‍ തുടങ്ങുമ്പോഴേക്കും ചായക്കൂള്ള പാലുമായി രമേശന്‍ അവിടെയെത്തും... ഗോപാലേട്ടന്‍റെ സഹോദരി രുക്മിണിയുടെ മകനാണ് രമേശന്‍......
രമേശന്‍റെ അച്ഛന്‍റെ മരണശേഷം അവന്‍ പഠിപ്പു നിര്‍ത്തി അമ്മയെ  സഹായിക്കാന്‍ തുടങ്ങിയതാണ്.... ബീ കോം ബിരുദ ധാരിയായ രമേശന് സിറ്റിയിലുള്ള പലകമ്പനികളിലും ജോലിശെരിയായിട്ടും അമ്മയെ തനിച്ചാക്കി പോവാന്‍ അവനിഷ്ടമില്ലാത്തത് കൊണ്ട് അവനെങ്ങും പോയില്ല... കൃഷിയും നാടുമൊക്കെയായ് അവനങ്ങിനെ ജീവിതം തുടര്‍ന്നു... ഭാര്യയുടെ മരണത്തിന് ശേഷം മറ്റൊരു വിവാഹത്തെപ്പറ്റി രമേശന്‍ ചിന്തിച്ചിട്ടുമില്ല... എല്ലാ കാമുകീ കാമുകന്മാരുടെയും ആഗ്രഹം പോലെ രമേശന്‍റെയും ശ്രീക്കൂട്ടിയുടെയും ആഗ്രഹമായിരുന്നു വിവാഹവും ഒരുമിച്ചുള്ളൊരു ജീവിതവും... പക്ഷെ നിര്‍ഭാഗ്യവശാല്‍ കല്ല്യാണം കഴിഞ്ഞ് ഏഴാം ദിവസം  ചേലാപുരിയിലെ മലയാലപ്പുഴ ശ്രീക്കുട്ടിയുടെ ജീവനെടുത്തു... ആഗ്രഹിച്ച ജീവിതം തുടങ്ങും മുന്‍പേ അത് നഷ്ടപ്പെട്ടത്  രമേശന്‍റെ ജീവിതത്തെ വല്ലാതെ മാറ്റി മറിച്ചു... രമേശനൊന്ന് ചിരിച്ച് സംസാരിക്കുന്നത് കാണാന്‍ അവന്‍റെ അമ്മക്കുംആഗ്രഹമുണ്ട്.. ചേലാപുരി ദേശക്കാര്‍ക്കെല്ലാമറിയാമായിരുന്ന  രമേശന്‍ സംസാരപ്രിയനും എല്ലാവരുടെയും ഉറ്റസുഹൃത്തുമായിരുന്നു.... പക്ഷെ ആ രമേശനിന്നില്ല... രമേശനാകെ മാറിയിരിക്കുന്നു  ... എപ്പോഴും ചെറുപുഞ്ചിരിയുണ്ടായിരുന്ന രമേശന്‍റെ മുഖത്തു നിന്നും ആ ചിരിമാഞ്ഞിട്ട് ഏകദേശം നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു......
ചായക്കടയിലേക്കുള്ള പാല് കൊടുത്തതി്ന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് രമേശന്‍ ഗീതാഞ്ചലിയെ കാണാറുണ്ട്.... ബി.എഡ് പഠനം കഴിഞ്ഞ് ചേലാപുരിയിലെ തന്നെ സ്കൂളിലെ താല്‍ക്കാലിക അദ്ധ്യാപികയായ് ജോലിനോക്കുന്ന ഗീതാഞ്ചലി രമേശന്‍റെ അയല്‍ക്കാരിയാണ്... രമേശനെക്കുറിച്ച് നല്ലപോലെ അറിയാവുന്ന അവള്‍ക്ക് രമേശനോടൊരിഷ്ടവുമുണ്ടായിരുന്നു.....  ദിവസവുംരാവിലെ  അഞ്ചലി അമ്പലത്തില്‍ നിന്നും മടങ്ങി വീട്ടിലേക്ക് വരുന്നത് രമേശനൊപ്പം നടന്നാണ്....അവര്‍ രണ്ടുപേരും നടന്നുവരുന്നത് രമേശന്‍റെ അമ്മ പലപ്പോഴും പടിവാതില്‍ ചാരി നോക്കിനില്‍ക്കാറുണ്ട്... രമേശനെക്കുറിച്ചോര്‍ത്ത് ആ കണ്ണുകള്‍ നിറയാറുണ്ട്.... മകന്‍റെവിവാഹം മാത്രമാണ് ആ അമ്മയുടെ ഏകസ്വപ്നവും പ്രാര്‍ത്ഥനയും....രമേശനെക്കുറിച്ച് അവന്‍റെ അമ്മയേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ ഗീതാഞ്ചലിക്ക് കഴിഞ്ഞിരുന്നു... അതുകൊണ്ടു തന്നെയാവാം  അവള്‍ക്ക്  രമേശനോടടുക്കാന്‍ കഴിഞ്ഞതും പൊതുവേ പരുക്കന്‍സ്വഭാവക്കാരനായ രമേശന്‍റെ ജീവിതത്തില്‍ കുറേശ്ശെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതും.....
നാളുകളോരോന്നായ് കടന്നുപോകുംതോറും രമേശന്‍ അഞ്ചലിയോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി... മൂടല്‍മഞ്ഞിന്‍ പുതപ്പണിഞ്ഞ പുലര്‍കാലവേളകളിലെ കൂടിക്കാഴ്ച്ചകള്‍ അവന്‍റെ മനസ്സില്‍ മറ്റൊരു പ്രണയത്തിന് തുടക്കം കുറിച്ചു.... പതിയെ പതിയെ രമേശന്‍ മാറാന്‍ തുടങ്ങിയതും അവന്‍റെ ചുണ്ടുകളിലെ ആ പഴയപുഞ്ചിരി തിരിച്ചുവന്നതും രുക്മിണിയമ്മക്ക് വളരേയേറേ സന്തോഷം നല്‍കി....
വര്‍ഷങ്ങള്‍ക്ക് ശേഷം രമേശന്‍ അവന്‍റെ അമ്മയോട് മനസ്സ് തുറന്ന് സംസാരിച്ചു.... അഞ്ചലിയെ അവന്‍ സ്നേഹിക്കുന്നതും അവന്‍ അമ്മയോട് പറഞ്ഞു.... ഏറെ നാളുകളായ് താന്‍ കണ്ട സ്വപ്നം നിറവേറാന്‍ പോകുന്നുവെന്നറിഞ്ഞ രുക്മിണിയമ്മ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങള്‍ക്കെല്ലാം നന്ദിപറഞ്ഞുകൊണ്ട് അവരുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് മകനെ വാരിപ്പുണര്‍ന്നു.... തെല്ലും വൈകാതെ അവര്‍ ഗീതാഞ്ചലിയുടെ വീട്ടലെത്തി കാര്യമറിയിച്ചു....
രമേശനെ ചെറുപ്പം മുതല്‍ക്കെ നല്ലപോലെ അറിയാവുന്നവരായിരുന്നു ഗീതാഞ്ചലിയുടെ അച്ഛന്‍ നാരായണനും അമ്മ മീനാക്ഷിയും.... അതുകൊണ്ടു തന്നെ അവര്‍ക്കും ഈ ബന്ധത്തില്‍ യാതൊരു എതിര്‍പ്പുകളും ഉണ്ടായിരുന്നില്ല....  അഞ്ചലിക്കും വിവാഹത്തിന് പൂര്‍ണ്ണ സമ്മതം.... വിവാഹ വാര്‍ത്ത അറിഞ്ഞവര്‍ക്കെല്ലാം സന്തോഷം... രമേശനെന്ന വ്യക്തിയെ ചേലാപുരിക്കാര്‍ അത്രകണ്ട് സ്നേഹിച്ചിരുന്നു....
അങ്ങിനെ രമേശന്‍റെ കല്ല്യാണം  ഒരു ഉത്സവമാക്കാന്‍ തന്നെ നാട്ടുകാര്‍ തീരുമാനിച്ചു.... അവരുടെ ആചാരപ്രകാരം നാലുദിവസമാണ് കല്ല്യാണം.ആദ്യ മൂന്നുദിവസങ്ങള്‍ പലതരത്തിലുള്ള ചടങ്ങുകളും കളികളുമൊക്കെയായിരിക്കും.. നാലാം നാള്‍ താലികെട്ട്...
ചേലാപുരിയിലെ വീടുകളെല്ലാം പലവര്‍ണ്ണതോരണങ്ങളാലും പൂക്കളാലും അലങ്കരിക്കപ്പെട്ടു....വഴിയോരങ്ങളെല്ലാം കളര്‍ബള്‍ബുകളാലും മണ്‍ചെരാതുകളാലും ശോഭിച്ചു..... ഒരുകൂട്ടര്‍  പന്തലൊരുക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ നവവരനും വധുവിനുമുള്ള ഉടയാടകള്‍ നെയ്യാനുള്ള തിരക്കിലായിരുന്നു...
അഞ്ചലിയും അച്ഛനും അമ്മയും ആഭരണങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് തിരിച്ചു ... രമേശനും അവരുടെ കൂടെ ടൗണിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ നാരായണേട്ടന്‍ അവനെ തടഞ്ഞിട്ട് പറഞ്ഞു ''''''മോനിവിടുത്തെ കാര്യങ്ങളൊക്കെ നോക്കൂ... ഇവിടയാരെങ്കിലും വേണ്ടേ ഇതൊക്കെ ശ്രദ്ധിക്കാന്‍... അമ്മാവനിവരെ കൊണ്ടുപോയ് ആഭരണങ്ങളെല്ലാമെടുത്ത് ഇരുട്ടും മുന്‍പേ ഇങ്ങെത്തിയേക്കാം..'''
അവര്‍ ടൗണിലേക്കുള്ള ബസ്സില്‍കയറുന്നതും നോക്കി രമേശന്‍ കുറച്ച് നേരം അങ്ങിനെതന്നെ നിന്നു...ബസ്സില്‍ കയറി ജനല്‍സീറ്റിലിരുന്നതിന് ശേഷം അഞ്ചലി രമേശനെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് കൈവീശിക്കാണിച്ചു... രമേശനും ഒന്ന് ചിരിച്ചിട്ട് കൈ വീശി.... ബസ്സ് നീങ്ങുന്നതും നോക്കി രമേശന്‍ കുറച്ച് നേരം കൂടെ അവിടെനിന്നു....
കുറച്ച് നേരത്തിന് ശേഷം ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് രമേശന്‍ തിരികെ നടന്നു...
വീട്ടില്‍ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്.... അമ്മയുടെ  മുഖത്തെ സന്തോഷം കണ്ടപ്പോള്‍ രമേശനറിയാതെ തന്നെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു......
പണിത്തിരക്കുകള്‍ കാരണം സമയം പോയത് രമേശനറിഞ്ഞിരുന്നില്ല... ഏറെനേരം കഴിഞ്ഞും ടൗണിലേക്ക് പോയ അഞ്ചലിയേയും കുടുംബത്തെയും കാണാതായതോടെ രമേശന് പരിഭ്രമമായി.....
''''അവര് ആഭരണങ്ങളെടുത്ത് കഴിഞ്ഞപ്പൊസമയം വൈകി കാണുമെടാ... വണ്ടി കിട്ടികാണുകേല... അവര് ടൗണിലെവിടേലും റൂമെടുത്ത് കാണും.. മോന്‍ പോയ് സമാധാനമായ് കിടന്നുറങ്ങിക്കെ... അവര് നാളെയിങ്ങെത്തിക്കോളുമെന്നേ...''' എന്ന്പറഞ്ഞ് രമേശനെ സമാധാനിപ്പിച്ചിട്ട്  രുക്മിണിയമ്മ  മുന്‍വത്തെ കതകടച്ച് മുറിക്കകത്തേക്ക് പോയി..
ഏറെ നേരം കാത്തിരുന്നിട്ടും അവരെ കാണാത്തതില്‍ വിഷമിച്ചിരുന്ന രമേശന്‍ ക്ഷീണം കാരണം എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...
പിറ്റേ ദിവസം രാവിലെ വീടിനു വെളിയെലെന്തോ ബഹളങ്ങള്‍ കേട്ടാണ് രമേശന്‍ ഞെട്ടിയുണരുന്നത്.... വീടിനു വെളിയിലെത്തിയ രമേശനെ കണ്ടതും ഒരു നിമിഷം നാട്ടുകാരെല്ലാം നിശബ്ദരായി നിന്നു...  വിറയാര്‍ന്ന കാല്‍കളോടെ അവന്‍ മുറ്റത്തേക്കിറങ്ങിയതും അമ്മാവന്‍ ഗോപാലന്‍ അവന്‍റെ മുന്നിലേക്ക് കടന്നുവന്നു.... നിറകണ്ണുകളോടെ നിസ്സഹായനായി അവനെ നോക്കിനില്‍ക്കുന്ന അമ്മാവനോടവന്‍ ഇടറുന്ന ശബ്ദത്തില്‍ കാര്യമന്വേഷിച്ചു..... വിറയാര്‍ന്ന കൈകളോടെ  അവനെക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപാലേട്ടനവനോട് പറഞ്ഞു...
''''പോയെടാ മോനേ അവര് നമ്മളെയൊക്കെ വിട്ടിട്ട് പോയെടാ.... ഇന്നലെ രാത്രി അവര് വന്ന വണ്ടി കൊക്കയിലേക്ക് മറിഞ്ഞെടാ..'''
അമ്മാവന്‍ പറഞ്ഞുതീരുന്നിന്  മുന്‍പ്  രമേശന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.... ആരോടും ഒന്നും മിണ്ടാതെ വീടിനകത്തേക്ക് പോയ രമേശന്‍റെ കരച്ചില്‍ ആ നാട്ടുകാരുടെ മുഴുവന്‍ ഹൃദയങ്ങളില്‍ വേദനയുണ്ടാക്കി.... കുറേ നേരങ്ങള്‍ക്ക് ശേഷം അഞ്ചലിയുടെ വീടിന് മുന്‍പിലേക്ക് പാഞ്ഞടുത്ത ആംബുലന്‍സിന്‍റെ ശബ്ദം ചേലാപുരിയിലെങ്ങും അലയടിച്ചു..... വെളുത്തതുണിയില്‍ മൂടിക്കെട്ടിയ മൃതശരീരങ്ങള്‍ ഉമ്മറത്തേക്കിറക്കിവയ്ക്കുമ്പോള്‍ നിറകണ്ണുകളോടെ അത് നോക്കി നില്‍ക്കാനേ രമേശന് കഴിഞ്ഞിരുന്നുള്ളൂ...മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓരോരുത്തരായ് രമേശനെ സമാധാനിപ്പിച്ചിട്ട് പിരിഞ്ഞ് പോവാന്‍ തുടങ്ങി....
വിവാഹപ്പന്തലില്‍ ആരോടും ഒന്നും മിണ്ടാതെ തനിച്ചിരുന്ന രമേശന്‍റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു....
ആളൊഴിഞ്ഞ പന്തലില്‍ ഏകനായ് ഇരുന്ന രമേശന്‍ രാവേറെയായിട്ടും ഉറങ്ങാന്‍ കഴിയാതെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.....

പിറ്റേദിവസം രാവിലെ രമേശന്‍റെ മരണവാര്‍ത്ത കേട്ടാണ് ചേലാപുരി ഉണരുന്നത്...
വാര്‍ത്തകേട്ടവരോരോരുത്തരായ് സീതക്കുന്നിലേക്ക് ഓടി....
സീതക്കുന്നിലെ ഒരു മരത്തിന്‍റെ ചില്ലയില്‍ ഒരുമുഴം കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ച രമേശന്‍റെ മരവിച്ച ശരീരം നോക്കിനിന്ന് കണ്ണുനീര്‍ വാര്‍ക്കാനേ ചേലാപുരിക്ക് കഴിഞ്ഞുള്ളു....
കരഞ്ഞുകൊണ്ട് രമേശന്‍റെ ചേതനയറ്റ ശരീരം മരത്തില്‍ നിന്നും ഇറക്കിയവര്‍ക്ക് രമേശന്‍റെ കൈക്കുള്ളില്‍ നിന്നും ഒരു കടലാസിന്‍റെ തുണ്ട് കിട്ടി....
    '''ചിലപ്പോഴൊക്കെ ദൈവം ഒരു കളി കളിക്കും.. ദൈവത്തിന് മാത്രം ജയിക്കാന്‍ വേണ്ടി കളിക്കുന്ന ഒരു കളി.. ഇനിയും പരാജയപ്പെടാനെനിക്ക്താത്പര്യമില്ല...ഒരുപരാജിതനായ് ജീവിക്കാനെനിക്ക് കഴിയല്ലമ്മേ... മാപ്പ്........!!!''''

രുക്മിണി



പേമാരി പെയ്യുന്ന ഒരു തുലാവര്‍ഷരാത്രിയിലാണ് തെരുവില്‍ സര്‍ക്കസ്സുകളിക്കുന്ന പളനിക്ക്  റോഢരുകിലെ അഴുക്ക് ചാലിനടുത്ത് നിന്നും ആ ചോരക്കുഞ്ഞിനെ കിട്ടുന്നത്....
ഒരു സുന്ദരിപ്പെണ്‍കൊടി...!!! കറുപ്പ് നിറമാണെങ്കിലും ആ കുഞ്ഞ് അതിസുന്ദരിയായിരുന്നു....
തോരാതെ പെയ്യുന്ന മഴയില്‍ ആ കുഞ്ഞിനെ തന്‍റെ മാറോട് ചേര്‍ത്തണച്ച് പളനി തന്‍റെ ടെന്‍റ് ലക്ഷ്യമാക്കി ഓടി.......
ടെന്‍റിലെത്തിയതും തണുത്ത് മരവിച്ചിരുന്ന കുഞ്ഞിന്‍റെ ശരീരമാകെ തുടച്ച് കൊടുത്ത് പളനി അവളുടെ നെറ്റിയിലൊരു മുത്തം കൊടുത്തു...
പളനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോഴും.... നിറമിഴികളോടെ കുഞ്ഞിനെ കൈകളിലെടുത്ത് പളനി അവളുടെ കാതുകളില്‍ പറഞ്ഞു...
''''കവലപ്പടാതമ്മാ ഇനിമേ ഉനക്ക് നാന്‍താന്‍  അമ്മാവും അപ്പാവും...ഉന്നത്തൂക്കിപ്പോട്ട് പോന അമ്മാവയും അപ്പാവയും പത്തി നീ കവലപ്പടക്കൂടാത്'''''

പളനി  അവള്‍ക്ക് രുക്മിണി എന്ന് പേരിട്ടു......
വര്‍ഷങ്ങളൊരുപാട് കടന്നുപോയ്.... കാലചക്രത്തിനൊപ്പമുള്ള അഭ്യാസങ്ങള്‍ക്കിടയില്‍ പളനി ഒരപകടത്തില്‍ പെട്ട് കിടപ്പിലായതോടെ രുക്കു തെരുവോരക്കച്ചവടത്തിനിറങ്ങി....

രാവിലെത്തന്നെകുളിച്ചൊരുങ്ങി തലനിറയേ മുല്ലപ്പൂവും ചൂടി ഒരു കൂടനിറയേ മുല്ലപ്പൂവുമായ് വില്‍പ്പനക്കായ് തെരുവിലൂടെ നടക്കുന്ന രുക്മിണിയെ കാണാന്‍ വല്ലാത്തൊരു ചേലാണ്.....

ബസ് സ്റ്റാന്‍റില്‍ ജ്യൂസ് കട നടത്തുന്ന ശ്രീഹരി പലപ്പോഴും രുക്കുവിനെത്തന്നെ നോക്കിയിരിക്കാറുണ്ട്.... ഹരിക്ക് രുക്കുവിനെ വലിയ കാര്യമാണ്.... അവന്‍ രുക്കുവിനോട് പലപ്പോഴുമായ് തന്‍റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രുക്കു ഒന്ന് ചിരിച്ചിട്ട് ''അതെല്ലാം സെരിപ്പട്ട് വരാത് ഹരീ.. ഉന്‍ അമ്മാവുക്കും അപ്പാവുക്കും എന്നൈ പുടിക്കാത്.... നാങ്കയെല്ലാം ഏഴെയ്ങ്ക.. ഏഴെയ്ങ്ക അളവുക്കധികമാ ആസപ്പടക്കൂടാത്'''എന്നും പറഞ്ഞു കൊണ്ട് നടന്നകലും...
മല്ലിപ്പൂൂ വേണമാ സാാര്‍ മല്ലിപ്പൂൂ...എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ബസ്സുകള്‍ക്കു ചുറ്റും വലം വെയ്ക്കുന്ന രുക്കുവിനെ നോക്കിയൊരു ദീര്‍ഘശ്വാസമെടുത്ത് ഹരി കടയ്ക്കകത്തേക്കും പോവും....
രുക്കുവിനും ഹരിയെ ഇഷ്ടമാണ്... പക്ഷെ തെരുവില്‍ വളരുന്ന ഒരു കുട്ടിയെ ഹരിയുടെ മാതാപിതാക്കള്‍ മരുമകളായ് സ്വീകരിക്കുകയില്ല എന്നവള്‍ക്കറിയാമെന്നത് കൊണ്ടാവാം
അവള്‍ ഹരിയോടുള്ള തന്‍റെ പ്രണയം ഹൃദയത്തില്‍ തന്നെ കുഴിച്ചുമൂടിയത്....
രുക്കുവിനിപ്പോള്‍ വലുത് തന്‍റെ പൂക്കച്ചവടവും വീട്ടില്‍ വയ്യാതെ കിടക്കുന്ന പളനിയും മാത്രമാണ്...

ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുകൊണ്ടിരുന്നു....
പതിവുപോലെ രുക്കു രാവിലെത്തന്നെ തന്‍റെ പൂക്കൂടയുമായ് കച്ചവടത്തിനിറങ്ങി.
പ്രതീക്ഷിക്കാതെ പെയ്ത പെരും മഴയില്‍ രുക്കുവിന്‍റെ അന്നത്തെ കച്ചവടം പാതിവഴിയില്‍ മുടങ്ങി....
എങ്കിലും രുക്കിവിനതില്‍ പരിഭവമില്ല... മഴ അവള്‍ക്കൊത്തിരി ഇഷ്ടമായിരുന്നു...
മഴമാറിയിട്ട് കച്ചവടത്തിനിറങ്ങാം എന്ന് കരുതി രുക്കു ബസ് സ്റ്റാന്‍റിലെ ഒരു കടത്തിണ്ണയില്‍ കയറി നിന്ന് മഴത്തുള്ളികളെ കൈകള്‍കൊണ്ട് തട്ടിക്കളിച്ചുകൊണ്ടിരുന്നു....
വൈകുന്നേരമായും തോരാതെ പെയ്യുന്ന മഴയില്‍ ഇനി തന്‍റെ കച്ചവടം നടക്കില്ല എന്ന് മനസ്സിലാക്കിയ രുക്കു തിരിച്ച് വീട്ടിലേക്ക്  പോകാന്‍ തീരുമാനിച്ചൂ...
മഴകാരണം വഴിയില്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു...
ആളൊഴിഞ്ഞ ഇടവഴിയിലൂടെ നടന്ന രുക്കുവിന്‍റെ പിന്നില്‍ പെട്ടെന്നാണ് ഒരു ലക്ഷ്വറി കാര്‍ വന്ന് നിറുത്തിയത്... പേടിച്ച് വഴിയരികിലേക്ക് മാറിനിന്ന് തിരിഞ്ഞുനോക്കിയ രുക്കു കാറിനുള്ളില്‍ മദ്യലഹരിയില്‍ ഇരിക്കുന്ന മൂന്നാല് ചെറുപ്പക്കാരെയാണ്...
''''ഏന്‍ടാ പൊറമ്പോക്കുകളാ തണ്ണിയടിച്ച് വണ്ടിയോട്ടി ആളെക്കൊല്ല പാക്കിറയാടാ'''
എന്ന് ചോദിച്ചുകൊണ്ട് വണ്ടിക്കരികിലേക്ക് ചെന്ന രുക്കുവിന്‍റെ പിന്നില്‍ നിന്നും മുടിക്കുത്തിന് കുത്തിപ്പിടിച്ച് അതിലൊരുവന്‍ അവളെ വണ്ടിക്കത്തേക്ക് എടുത്തെറിഞ്ഞു....
വണ്ടിക്കകത്തു നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച രുക്കുവിന്‍റെ കൈകളില്‍ ബാക്കിയുള്ളവരുടെ കൈകളും പിടിയമര്‍ത്തി....
മഴയെക്കീറിമുറിച്ചുകൊണ്ടാ ആഢംബരക്കാര്‍ ചെന്നെത്തിയത് ഒരു പഴയ ബംഗ്ലാവിന്‍റെ മുന്‍പിലായിരുന്നു....
കാറിനകത്തുനിന്നും രുക്കുവിനെ വലിച്ചിറക്കി തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ് ഒരു മുറിക്കകത്തിട്ട് പൂട്ടിയിട്ട് അവര്‍ നാല് പേരും അവളുടെ മേലേക്ക് ചാടിവീണു...
ഇരുട്ടിന്‍റെ മറവില്‍ കാത്തിരുന്ന ചെഞ്ചോരക്കണ്ണുള്ള ചെന്നായ്ക്കള്‍ക്ക് ഇരയാകുമ്പോള്‍ അവള്‍ സ്വയം ശപിക്കണോ അതോ പത്ത് നിമിഷനേരത്തെ സുഖത്തിനായ് കാമുകന് തന്‍റെ മടിക്കുത്തഴിച്ച് കൊടുത്ത താന്‍ കണ്ടിട്ടില്ലാത്ത
തന്‍റെ അമ്മയെ ശപിക്കണോ എന്നറിയാതെ നോവുകളുള്ളിലൊതുക്കി തേങ്ങുകയായിരുന്നു....!!!!!

രാവേറെയായും മകളെ കാണാതെ വിഷമിച്ചു കിടന്ന പളനി കട്ടിലില്‍ കിടന്ന് മകളെ വിളിക്കാന്‍ തുടങ്ങി...
'''രുക്കൂൂൂൂ...... വന്തിട്ടെയാമ്മാ.... എങ്കടാ ഇറുക്കേ നീ...'''
പളനിയുടെടെന്‍റിനുള്ളില്‍ നിന്നുമുള്ള തുടര്‍ച്ചയായുള്ള ഈ ചോദ്യങ്ങള്‍ കേട്ട് മറ്റു ടെന്‍റിലുള്ള ഒന്ന് രണ്ട് പേര്‍ കാര്യമന്വേഷിച്ചെത്തി.....
രുക്കു ഇതുവരെ വന്നിട്ടില്ലെന്നറിഞ്ഞ അവര്‍ രുക്കുവിനെ അന്വേഷിച്ചിറങ്ങി...
രാത്രി മുഴുവന്‍ അന്വേഷിച്ചിട്ടും രുക്കുവിനെ ആര്‍ക്കും കണ്ടെത്താനായില്ല....
പിറ്റേ ദിവസം മഴതോര്‍ന്ന് മരങ്ങള്‍ പെയ്യുന്ന ഇടവഴിയിലൂടെ തന്‍റെ കടതുറക്കാന്‍ പോകുന്ന ശ്രീഹരി വിജനമായ വഴിയില്‍ ചെളിനിറഞ്ഞുകിടക്കുന്ന രുക്കുവിന്‍റെ പൂക്കൂട കണ്ട് ഞെട്ടി....
പിന്നീടൊന്നാലോചിക്കാതെ ശ്രീ രുക്കുവിന്‍റെ ടെന്‍റിനരുകിലേക്കോടി.....
ടെന്‍റിനരുകിലേക്കോടിക്കിതച്ചെത്തിയ ഹരിയെ കണ്ടവര്‍ തെല്ലുഭയത്തോടെ ഹരിയോട് കാര്യം തിരക്കി....
പൂക്കൂട വഴിയില്‍ കണ്ട കാര്യം ഹരി അവരോട് പറഞ്ഞ് തീരും മുന്‍പേ അവര്‍ ആ ഇടവഴിയിലേക്കോടി....
പലരും പലയിടങ്ങളിലുമായ് തിരയവേ ഹരിയുടെ ശ്രദ്ധയില്‍ ആ പഴയ ബംഗ്ലാവ് വന്നു...
ബംഗ്ലാവ് ലക്ഷ്യമാക്കി ഓടിയ ഹരി ഒന്നുരണ്ടുവട്ടം നെഞ്ചടിച്ച് വീഴുകയുണ്ടായി... നെറ്റിമുറിഞ്ഞൊഴുകുന്ന രക്തം തുടച്ചുനീക്കി ബംഗ്ലാവിനകത്തേക്കോടിക്കയറിയ ഹരി ആ കാഴ്ച്ച കണ്ട് തലയില്‍ കൈവെച്ചു നിന്നു...
ഹരിക്ക് കണ്ണിലാകെ ഇരുട്ട് കയറാന്‍ തുടങ്ങി....
രുക്കൂ എന്നലറിവിളിച്ച് കൊണ്ട്അവളുടെ തണുത്ത് മരവിച്ച ശവശരീരത്തിലേക്ക് വീണ ഹരിയുടെ അലര്‍ച്ച കേട്ടവര്‍ ബംഗ്ലാവിലേക്കോടി.....
തണുത്ത് മരവിച്ച് കിടക്കുന്ന രുക്കുവിനെ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടവളുടെ മൃതശരീരം താങ്ങിയെടുത്ത് ടെന്‍റിലേക്ക് നടന്നു...
അപ്പോഴും എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരി ആ ബംഗ്ലാവിന്‍റെ ഒരു മൂലക്കിരിക്കുകയായിരുന്നു....!!!!!!!!

'''അനന്തപുരിയിലെ യക്ഷി'''



'''നീയൊന്ന് വേഗം ഇറങ്ങെന്‍റെ ഗുപ്താ...!!ഇരുട്ടും മുന്‍പേ അനന്തപുരിയിലെത്തണം... അറിയാലോ നിനക്ക് നേരം ഇരുട്ടിയാല്‍ പിന്നെ ആ വഴിക്കുള്ള യാത്ര ബുദ്ധിമുട്ടാണ്... അവള്‍ ആ ഗൗരിയെന്ന യക്ഷി നിന്നെ മറുകര കടത്തില്ല..'''
കോലായില്‍ നിന്നുള്ള രഘു അമ്മാവന്‍റെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടാണ് ഗുപ്തന്‍ ഉമ്മറത്തേക്ക് വരുന്നത്....
'''എന്‍റമ്മാവാ... ഈ നൂറ്റാണ്ടിലും യക്ഷിക്കഥയും പറഞ്ഞിരിക്കാതെ അമ്മാവനാ മുറുക്കാന്‍ ചെല്ലം തുറന്നൊന്ന്നാലും കൂട്ടി മുറുക്കിക്കേ.... ഞാനിപ്പാ വേഷം മാറിയിങ്ങെത്തിയേക്കാം'''

'''പ്ഫാാ..അസത്തേ ...!! നിനക്ക് തമാശകളി... ഉം..നേരം കളയാണ്ട് വേഗം ഒരുങ്ങിയിറങ്ങാന്‍ നോക്കടാ...'' എന്ന് പറയുമ്പോള്‍ അമ്മാവന്‍റെകൈയ്യിലെ സുന്ദരി വെറ്റില മുഖത്ത് ചുണ്ണാമ്പുചായം തേച്ച് അണിഞ്ഞൊരുകുകയായിരുന്നു...
യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഗുപ്തന്‍ വീണ്ടും ഉമ്മറത്തെത്തിയതും
അമ്മാവന്‍ മുഖത്തല്‍പ്പം ഗൗരവം വരുത്തി അവനെ അടിമുടിയൊന്ന് നോക്കി
'''ഉം... വേഗം ഇറങ്ങ് ഇരുട്ടും മുന്നേ അങ്ങെത്തണം... ഞാനാ രാമന്‍ നായരുടെ ചായക്കട വരെ കൂടെ വരാം... അവിടെ ശങ്കരനുണ്ടാവും... ശങ്കരന്‍റെ വണ്ടിയിലങ്ങ് പോവാം നെനക്ക്.... '''

''ആ..അങ്ങിനയെങ്കി അങ്ങിനെ....എന്നാ ഇറങ്ങാം അമ്മാവാ....'''
ഇരുട്ടണേന് മുന്നേഅങ്ങെത്തേണ്ടതല്ലേ...?
അമ്മാവനിട്ടൊന്ന് ഗുപ്തന്‍ താങ്ങിയതാണെന്ന് മനസ്സിലായത് കൊണ്ടാവാം അമ്മാവന്‍ ഒന്നിരുത്തിമൂളിയിട്ട് വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി തന്‍റെ കാലന്‍കുടയെടുത്ത് മുറ്റത്തേക്കിറങ്ങി.... പിന്നാലെ ഗുപ്തനും തന്‍റെ ബാഗുമായ് ഇറങ്ങി.....

രാമന്‍ നായരുടെ കടയെത്തിയതും '''കടുപ്പത്തിലൊരു ചായയിങ്ങെടുത്തേ രാമന്‍നായരേ''' എന്നും പറഞ്ഞുകൊണ്ട് രഘുഅമ്മാവന്‍ ചായക്കടയിലെ ബെഞ്ചിലേക്കിരുന്നു... ഗുപ്തന്‍ ചായക്കടയുടെ മുന്‍പില്‍ നിലയുറപ്പിച്ചു....
ചായയുമായ് വന്ന രാമന്‍നായര് അമ്മാവനെയും മരുമകനെയും ഒന്ന് നോക്കിയിട്ട് രഘുവിനോട് ചോദിച്ചു
'''അല്ലാ എങ്ങോട്ടാ അമ്മാവനും മരുമകനും കൂടെ?'''

''''ഓ.. ഈ ചെക്കന് അനന്തപുരിയിലെ ഉസ്ക്കൂളില് മാഷായിട്ട് ഒരു ജോലി തരപ്പെട്ടു... അവനങ്ങോട്ട് പോകുന്ന വഴിയാ... എനിക്കിപ്പൊ അവിടെ വരെ യാത്ര ചെയ്യാന്‍ വയ്യ രാമന്‍ നായരേ''' എന്ന് പറഞ്ഞ് രഘുമാമന്‍ ചായയൊന്ന് ഊതി ഒരു കവിള്‍കുടിച്ചു....

'''ഹിഹി... അല്ലാതെ തെക്കേദേശത്തെ ഗൗരിയെ പേടിച്ചിട്ടല്ല നിങ്ങള് കൂടെ പോകാത്തത് അല്ലേ രഘുവേ'''
രാമന്‍ നായരുടെ അസ്ത്ഥാനത്തുള്ള തമാശ അമ്മാവന് നല്ലപോലെ കൊണ്ടു എന്ന് കണ്ട ഗുപ്തന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയ്...
മുഖത്ത് വന്ന  ചമ്മല്‍ കഷ്ടപ്പെട്ട് മറച്ച് അമ്മാവന്‍ മുഖത്ത് വീണ്ടും ഗൗരവം വരുത്തി ഗുപ്തനെയും രാമന്‍നായരെയും ഒന്ന് പാളിനോക്കി...
ആ നോട്ടത്തില്‍ രണ്ടുപേരും തമിഴ്നാടും കേരളവും പോലെ രണ്ട് ദിക്കിലേക്ക് തലതിരിച്ചു...
 അപ്പോഴേക്കും ശങ്കരന്‍ തന്‍റെ കാളക്കുട്ടന്മാരെയും തെളിച്ചുകൊണ്ട് കടയുടെ മുന്നിലേക്കെത്തി...
ശങ്കരനെ കണ്ടതും രാമന്‍ നായര് ഒരു കള്ളച്ചിരിയോടെ ഉച്ചത്തില്‍ '''ചായയെടുക്കട്ടെ ശങ്കരോ''' എന്ന് ചോദിച്ചു....
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് വിയര്‍പ്പ് തുടച്ചുകൊണ്ട് ശങ്കരന്‍റെ മറുപടി
'''ഓ.. വേണ്ട രാമന്‍ നായരേ ഇപ്പൊ ചായകുടിച്ചാ വയറ്റീ കിടക്കണ പരമുവാശാന്‍റെ കള്ള് പ്രകോപിതനാവും... നമ്മളായിട്ടെന്തിനാ ഒരു സംഘര്‍ഷത്തിന് ഇടവരുത്തുന്നേ... അവനവിടെ സ്വസ്ത്ഥമായ് കിടക്കട്ടേന്നേ''
ഒരു നിമിഷം കടയിലാകെ പൊട്ടിച്ചിരികള്‍ നിറഞ്ഞു നിന്നു....

ശങ്കരങ്ങിനെയാണ് പള്ള നിറയേകള്ളും മനസ്സുനിറയെസ്നേഹവും നേരത്തിനൊത്ത തമാശയും പിന്നെ ആരെയും പിടിച്ചുനിര്‍ത്തുവാന്‍ കഴിവുള്ള നാടന്‍ പാട്ടുകളും... ചുരുക്കിപ്പറഞ്ഞാല്‍ നാട്ടുകാരുടെ പ്രിയപ്പെട്ട കുടിയന്‍...

ചിരികളടങ്ങിയശേഷം രഘു ശങ്കരനെഅടുത്ത് വിളിച്ച് കാര്യമറിയിച്ചു..
'''ശങ്കരോ ഒന്ന് അനന്തപുരി വരെ പോകണം ഗുപ്തന് അവിടെയൊരു ജോലി  തരപ്പെട്ടിട്ടുണ്ട്... നീയവനെയൊന്നത്ത്രെടം വരെ കൊണ്ടുവിട്'''

'''അതിനിപ്പൊ ന്താ രഘുഅങ്ങുന്നേപ്രശ്നം... ശങ്കരന്‍റെ കാളക്കുട്ടന്മാര് എന്തിനും തയ്യാറാണെന്നേ... അവന്മാര് വണ്ടിവലിക്കാന്‍ തയ്യാറാണെങ്കി ശങ്കരന്‍ വഴിതെളിക്കാനും തയ്യാര്‍ '''

'''ആ.. എന്നാപിന്നെ വൈകണ്ട ഇപ്പൊത്തന്നെ പുറപ്പെട്ടോളൂ... ഗുപ്താ സാധനങ്ങളൊക്കെ വണ്ടിയിലേക്കെടുത്ത് വെച്ചോ സമയം കളയണ്ട....
പിന്നെ വഴിയിലെങ്ങുംതങ്ങാന്‍ നില്‍ക്കണ്ട...അറിയാലോ കാര്യങ്ങള് ''' അമ്മാവന്‍റെ ഗൗരവത്തിനൊരു കുറവും വന്നിട്ടില്ല...

'''ശെരിയമ്മാവാ  പുറപ്പെടുവാ... ശങ്കരേട്ടോ പോയേക്കാം '''

''കയറിയിരി ഗുപ്തന്‍ കുഞ്ഞേ... ശങ്കരേട്ടനും കാളക്കുട്ടന്മാരും തയ്യാര്‍.''

ഗുപ്തനെയും ശങ്കരനെയും വലിച്ചു കൊണ്ട് കാളക്കുട്ടന്മാര്‍ നീങ്ങാന്‍ തുടങ്ങിയതും നോക്കി അമ്മാവന്‍ കുറച്ച് നേരം നിന്നു....

''' ഭഗവതീ... ന്‍റുണ്ണിക്കൊരാപത്തും വരുത്തല്ലേ'''എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് രഘുമാമന്‍ തിരിഞ്ഞ് നടന്നു.....

ഗ്രാമീണ ഭംഗിയാസ്വദിച്ചിരിക്കേ ഗുപ്തനെപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു....

''' മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....''''

ശങ്കരന്‍റെ പാട്ടുകേട്ടാണ് ഗുപ്തന്‍  ഉറക്കമുണരുന്നത്....

ഭഗവാനേ നേരമൊരുപാട് ഇരുട്ടിയല്ലോ ശങ്കരേട്ടാ.. ഇനിയെത്ര ദൂരമുണ്ട് അങ്ങോട്ട്.

ദൂരമിനിയുമുണ്ട് ഗുപ്തന്‍ കുഞ്ഞേ ഒരുപാട്... വെളുക്കും മുന്‍പേ ശങ്കരേട്ടന്‍ കുഞ്ഞിനെയങ്ങെത്തിച്ചേക്കാം....

ഇപ്പൊ കുഞ്ഞ് ശങ്കരേട്ടന്‍റെ ഈ പാട്ടങ്ങ് ഏറ്റുപാടിക്കേ....

''' മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....''''

ശങ്കരേട്ടന്‍റെ പാട്ടില്‍ കൗതുകം തോന്നിയ ഗുപ്തനും അതങ്ങിനെ ശങ്കരേട്ടനൊപ്പം പാടിക്കൊണ്ടിരുന്നു...

വണ്ടിക്കടിയിലെ റാന്തലിന്‍റെ വെളിച്ചത്തില്‍ കാളക്കുട്ടന്മാരങ്ങിനെ ഒരേ താളത്തില്‍ വയലും കാടും താണ്ടി വണ്ടിവലിച്ചുകൊണ്ടിരിക്കുകയാണ്...

ശങ്കരേട്ടന്‍റെ പാട്ടങ്ങിനെ പാതിരാക്കാറ്റിലലിഞ്ഞൊഴുകി  നടക്കവേ യാദൃശ്ചികമായാണ് റാന്തല്‍ വെളിച്ചത്തില്‍ വഴിയരികിലെ നാഗക്കാവിനു പിന്നിലെ ആല്‍മരച്ചോട്ടിലൊരു നിഴല്‍ തെന്നിനീങ്ങുന്നത് അയാള്‍ കാണുന്നത്...

ശങ്കരേട്ടന്‍റെ പാട്ട് നിന്നതും ഗുപ്തന്‍ കാര്യമന്വേഷിച്ചു.....

''''ഓ.. ഒന്നുമില്ല ഗുപ്തന്‍ കുഞ്ഞേ അവിടെ ആ ആലിന്‍റെ ചുവട്ടിലൊരുനിഴല്‍ നീങ്ങുന്നത് കണ്ടോ...?'''

'''ശെരിയാണല്ലോ ശങ്കരേട്ടാ വല്ല കള്ളന്മാരും ആവും'''

ഏയ് ഇതതൊന്നുമല്ല കുഞ്ഞേ വേറെന്തോ ആണ്... കുഞ്ഞിവിടെ ഇരിക്ക് ശങ്കരേട്ടന്‍ പോയൊന്ന് നോക്കിവരാം....

അത് വേണോ ശങ്കരേട്ടാ നേരമിത്രയും ആയില്ലേ...?

ഏയ് പേടിക്കാനൊന്നുമില്ല കുഞ്ഞേ കുഞ്ഞിവിടെ ഇരി.. ശങ്കരേട്ടന്‍ ഇപ്പൊ വരാമെന്നേ....

വണ്ടിയിലിരുന്നൊരു ബീഢിക്ക് തീ കൊടുത്തിട്ട് ശങ്കരേട്ടന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി....

ശങ്കരേട്ടന്‍റെ കാലുകള്‍ ഭൂമി തൊട്ടതും കാറ്റി്ന് വേഗത കൂടി.....
നാഗക്കാവിന് പിന്നില്‍ നിന്നും ഏതോ മൃഗങ്ങളുടെ ഓളിയിടല്‍ വളരെ ഉച്ചത്തില്‍ മുഴങ്ങി....
'''ഹൊ... നശിച്ചകാറ്റ് വീശാന്‍ കണ്ട നേരം... കുഞ്ഞേ ശങ്കരേട്ടനിപ്പൊ വരാം''എന്നും പറഞ്ഞുകൊണ്ട് ശങ്കരേട്ടന്‍ ബീഢിപ്പുകയെടുത്ത് മാനത്തേക്കൊന്ന് നോക്കി പുകയൂതി വിട്ട് മുന്‍പിലേക്ക് നടന്നു.....

'''ശങ്കരേട്ടാ ശ്രദ്ധിക്കണേ അതേതോ വന്യമൃഗമാണെന്ന് തോന്നുന്നു'''

ശെരി കുഞ്ഞേ... മ്മടെ ഭഗവതി കൂടെയുള്ളപ്പൊ ശങ്കരേട്ടനെന്തിനാ കുഞ്ഞേ പേടി...

ശങ്കരേട്ടന്‍ പോയ് അല്‍പ്പനേരം കഴിഞ്ഞും ശങ്കരേട്ടനെ കാണാതായപ്പോള്‍ ഗുപ്തന്‍ തെല്ലുഭയത്തോടെ പുറത്തിറങ്ങി....

പ്രകൃതി ശാന്തമായിരിക്കുന്നു...
ഗുപ്തന്‍ ചുറ്റുപാടും വീക്ഷിച്ചു... ഇല്ല ശങ്കരേട്ടനെ കാണാനില്ല... ശങ്കരേട്ടനിതെവിടെ പോയി..
ശങ്കരേട്ടാാാാ..... ശങ്കരേട്ടോോയ്.... ശങ്കരേട്ടൊ...!!!
ഇയാളിതെവിടെ പോയെന്‍റെ ഭഗവതിയേ...
ശങ്കരേട്ടോ... ശങ്കരോ...ശങ്കരേട്ടോ...

പെട്ടെന്നാണ് വണ്ടിയുടെ പിന്നില്‍ നിന്നും ഗുപ്തനാ പാദസ്വരശബ്ദം കേള്‍ക്കുന്നത്....

'''ങേ.... ശങ്കരേട്ടന്‍ കൊലുസിട്ടോ... ശങ്കരേട്ടോ പൂൂയ്...'''
വണ്ടിയുടെ പിന്നിലെത്തിയ ഗുപ്തന്‍ ആ കാഴ്ച്ച കണ്ട്  പൂരപ്പറമ്പിലെ തിടമ്പേറ്റിയ ആനയെ ആദ്യമായ് കാണുന്ന കുട്ടിയെപ്പോലെ കണ്ണുമിഴിച്ച് നിന്ന്പോയി....
 വണ്ടിക്ക് പിന്നിലൊരു അതിസുന്ദരി....
കണ്ണെഴുതി പൊട്ടുതൊട്ട് മുറുക്കിച്ചുവന്ന ചുണ്ടുകളുമായ് തലനിറയെ ചെമ്പകപ്പൂ ചൂടി ചുവന്ന പട്ടുസാരിയുടുത്ത സുന്ദരിപ്പെണ്ണ്...

'''ആരാണ് കുട്ടീ നീ..?? ഈ നേരത്ത് ഇവിടെ എങ്ങിനെ എത്തി നീ...?''
നാഗക്കാവിന് ചുറ്റുമുള്ള മരങ്ങളെ കാറ്റ് ശക്തമായ് പിടിച്ചുലക്കാന്‍ തുടങ്ങിയിരിക്കുന്നു....
അവളുടെ തലയില്‍ ചൂടിയ ചെമ്പകഗന്ധം നാഗക്കാവിലാകെ പരന്ന് തുടങ്ങിയിരിക്കുന്നു...
ഗുപ്തന്‍റെ ശബ്ദം ഇടറാന്‍ തുടങ്ങി....
ധൈര്യം സംഭരിച്ച് അവന്‍ വീണ്ടും ചോദിച്ചു...
കുട്ടി...കുട്ടിയേതാണ്... ഈ പതിരാത്രി എങ്ങോട്ടാണ് തനിച്ച് പോകുന്നത്..?
'''എന്‍റെ വീടിവിടെ അടുത്താണ്... ഞാനീ നാഗക്കാവില്‍ തിരിതെളിയിക്കാന്‍ വന്നതാണ്'''''
 മറുപടി കേട്ട ഗുപ്തന്‍ നാഗക്കാവിലെക്ക് നോക്കി....
പകുതിയോളം പൊളിഞ്ഞ നാഗക്കാവ്...ചുറ്റിലും കാടുപിടിച്ചിരിക്കുന്നു..വര്‍ഷങ്ങളായ് പൂജമുടങ്ങിക്കിടക്കുന്ന നാഗക്കാവിലാര് തിരിതെളിയിക്കാന്‍....

ഗുപ്തന്‍റെ സംശയങ്ങളേറി വന്നു....
ഗുപതനെന്തോ ചോദിക്കാന്‍ തുടങ്ങുമ്പോഴെക്കും അവന്‍റെ ശരീരം തണുത്ത്‌വിറക്കാന്‍ തുടങ്ങിയിരുന്നു...
തനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഗുപ്തന്‍ മനസ്സിലാക്കി വരുമ്പോഴേക്കും തന്‍റെ കൈയ്യിലെന്തോ ശക്തിയായ് പിടിച്ചുവലിക്കുന്നതായ് അവന് അനുഭവപ്പെട്ടു...
തിരിഞ്ഞു നോക്കിയ ഗുപ്തന്‍ ഞെട്ടി....
അല്‍പ്പ നേരം മുന്‍പ് വണ്ടിയുടെ പിന്നില്‍ കണ്ട സുന്ദരി ഇപ്പോള്‍ തന്‍റെ പിന്നില്‍ ... അവള്‍ക്ക് ചുറ്റും എന്തോ വല്ലാത്തൊരു പ്രകാശം വലം വെയ്ക്കുന്നു...
അവളുടെ മുഖത്തിന്‍റെ ശോഭ കൂടിവരുന്നു....

'''ന്‍റെഭഗവതീ ഞാനെന്താ ഈ കാണണേ...  ഇതെല്ലാം വെറും സ്വപ്നങ്ങളായിരിക്കണേ...''''

അവളുടെ കണ്ണുകളില്‍ ചുവപ്പ് നിറം പടരാന്‍ തുടങ്ങിയിരിക്കുന്നു ....
അവളുടെ അട്ടഹാസം ആ പ്രദേശത്തെങ്ങും അലയടിച്ചുകൊണ്ടിരുന്നു....
വിളറിവെളുത്ത മുഖവും നിറകണ്ണുകളുമായ് നിസ്സഹായനായ് നില്‍ക്കുന്ന ഗുപ്തനരികിലേക്ക് അവള്‍ നടന്നടുത്തു.....
ഗുപ്തന്‍റെ കണ്ണുകളപ്പോഴും ശങ്കരേട്ടനെ തേടുകയായിരുന്നു.....
 പൊടുന്നനെ ഗുപ്തന്‍ ആ കാഴ്ച്ച കണ്ടു... നാഗക്കാവിലെ ആല്‍മരച്ചില്ലയില്‍ മരിച്ചുകിടക്കുന്ന ശങ്കരേട്ടന്‍....
ശങ്കരേട്ടന്‍റെ ശരീരമാകെ രക്തക്കറകള്‍.... കഴുത്തില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്നു...
കണ്ണുകളടച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഗുപതന്‍ ഞൊടിയിടക്കുള്ളില്‍ ഗൗരിയുടെ കരവലയത്തിനുള്ളിലായ്....
ഗുപ്തന്‍റെ കരച്ചില്‍ അവിടെയാകെ അലയടിച്ചുകൊണ്ടിരുന്നു....
അവള്‍അട്ടഹസിച്ചുകൊണ്ട് ഗുപ്തന്‍റെ കഴുത്തിലേക്ക് അവളുടെ മൂര്‍ച്ഛയേറിയ ദംഷ്ട്രകള്‍ ഇറക്കി.... പതിയെ പതിയെ ഗുപ്തന്‍റെ ശബ്ദം കുറയാന്‍ തുടങ്ങി....
ചൂണ്ടയിലകപ്പെട്ട മീനിനെപ്പോലെ അവന്‍ അവളുടെ കൈകള്‍ക്കുള്ളില്‍ പിടയാന്‍ തുടങ്ങി.... അവസാനം ഒരു ഞെരുക്കത്തോടെ അവന്‍ അവളുടെ കൈകളില്‍ നി്ന്നും വഴുതി നിലത്ത് വീണു....

അപ്പോഴും  ശങ്കരേട്ടന്‍റെ പാട്ട് ചോരയുടെ മണമുള്ള കാറ്റില്‍ അവിടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു....

 ''''''''മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....'''''''''
 
തീരാത്ത  രക്തദാഹവും ആരോടൊക്കെയോ ഉള്ള പകയുമായ് അവള്‍ ഗൗരി
    '''അനന്തപുരിയിലെ യക്ഷി'''' ഇപ്പോഴും ആ നാഗക്കാവിലലഞ്ഞ് നടക്കുന്നു...