Friday, 31 March 2017

പെയ്തൊഴിയാതെ..!!

ഇളം വെയിലില്‍ കുളിര്‍കാറ്റേറ്റ് മയങ്ങുന്ന വയല്‍ നിരകളും സ്വപ്നങ്ങളിലെന്നപോലെ വശ്യതയാര്‍ന്നമലനിരകളും കാട്ടൂചോലയും പൂവാടികളുമൊക്കെയായ് വശ്യസുന്ദരമായൊരു നാടാണ് ചേലാപുരി.....രാഷ്ട്രീയ കോമരങ്ങളുടെ ചരടുവലികളോ വര്‍ണ്ണവിവേചനമോ ജാതിമതഭ്രാന്തുകളോ ഒന്നും തന്നെയില്ലാത്ത കുറേ പച്ചയായ മനുഷ്യരുടെ നാട്... എല്ലാ ഗ്രാമങ്ങളിലേയും പോലെ ചേലാപുരിയിലുമുണ്ട് കൊച്ചു കൊച്ചു നുണകളും പരിഹാസങ്ങളുമൊക്കെയായി ദിവസങ്ങള്‍ തള്ളിതള്ളിനീക്കുന്ന ഒരു ചായക്കടയും കുറേആളുകളും.... സംസാരപ്രിയനായ ഗോപാലേട്ടന്‍റെ ചായക്കടയില്‍ വെച്ചാണ് സ്ത്ഥലത്തെ പ്രധാന കെട്ടുകഥ മെനയല്‍ അംഗങ്ങളുടെ ചര്‍ച്ചകളും കളിയാക്കലുകളും രൂപപ്പെടുന്നത്...
ചേലാപുരിയെ കോടമഞ്ഞിന്‍ പുതപ്പണിയിച്ചുകൊണ്ടാണ് എല്ലാദിവസത്തെയും പുലരികളുടെ ആരംഭം....
എന്നും രാവിലെ അഞ്ചരയോടെ ഗോപാലേട്ടന്‍ തന്‍റെ കടതുറക്കും
കടതുറന്ന് രാവിലത്തേക്കുള്ള പലഹാരങ്ങളുണ്ടാക്കാനുള്ള പണികള്‍ തുടങ്ങുമ്പോഴേക്കും ചായക്കൂള്ള പാലുമായി രമേശന്‍ അവിടെയെത്തും... ഗോപാലേട്ടന്‍റെ സഹോദരി രുക്മിണിയുടെ മകനാണ് രമേശന്‍......
രമേശന്‍റെ അച്ഛന്‍റെ മരണശേഷം അവന്‍ പഠിപ്പു നിര്‍ത്തി അമ്മയെ  സഹായിക്കാന്‍ തുടങ്ങിയതാണ്.... ബീ കോം ബിരുദ ധാരിയായ രമേശന് സിറ്റിയിലുള്ള പലകമ്പനികളിലും ജോലിശെരിയായിട്ടും അമ്മയെ തനിച്ചാക്കി പോവാന്‍ അവനിഷ്ടമില്ലാത്തത് കൊണ്ട് അവനെങ്ങും പോയില്ല... കൃഷിയും നാടുമൊക്കെയായ് അവനങ്ങിനെ ജീവിതം തുടര്‍ന്നു... ഭാര്യയുടെ മരണത്തിന് ശേഷം മറ്റൊരു വിവാഹത്തെപ്പറ്റി രമേശന്‍ ചിന്തിച്ചിട്ടുമില്ല... എല്ലാ കാമുകീ കാമുകന്മാരുടെയും ആഗ്രഹം പോലെ രമേശന്‍റെയും ശ്രീക്കൂട്ടിയുടെയും ആഗ്രഹമായിരുന്നു വിവാഹവും ഒരുമിച്ചുള്ളൊരു ജീവിതവും... പക്ഷെ നിര്‍ഭാഗ്യവശാല്‍ കല്ല്യാണം കഴിഞ്ഞ് ഏഴാം ദിവസം  ചേലാപുരിയിലെ മലയാലപ്പുഴ ശ്രീക്കുട്ടിയുടെ ജീവനെടുത്തു... ആഗ്രഹിച്ച ജീവിതം തുടങ്ങും മുന്‍പേ അത് നഷ്ടപ്പെട്ടത്  രമേശന്‍റെ ജീവിതത്തെ വല്ലാതെ മാറ്റി മറിച്ചു... രമേശനൊന്ന് ചിരിച്ച് സംസാരിക്കുന്നത് കാണാന്‍ അവന്‍റെ അമ്മക്കുംആഗ്രഹമുണ്ട്.. ചേലാപുരി ദേശക്കാര്‍ക്കെല്ലാമറിയാമായിരുന്ന  രമേശന്‍ സംസാരപ്രിയനും എല്ലാവരുടെയും ഉറ്റസുഹൃത്തുമായിരുന്നു.... പക്ഷെ ആ രമേശനിന്നില്ല... രമേശനാകെ മാറിയിരിക്കുന്നു  ... എപ്പോഴും ചെറുപുഞ്ചിരിയുണ്ടായിരുന്ന രമേശന്‍റെ മുഖത്തു നിന്നും ആ ചിരിമാഞ്ഞിട്ട് ഏകദേശം നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു......
ചായക്കടയിലേക്കുള്ള പാല് കൊടുത്തതി്ന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് രമേശന്‍ ഗീതാഞ്ചലിയെ കാണാറുണ്ട്.... ബി.എഡ് പഠനം കഴിഞ്ഞ് ചേലാപുരിയിലെ തന്നെ സ്കൂളിലെ താല്‍ക്കാലിക അദ്ധ്യാപികയായ് ജോലിനോക്കുന്ന ഗീതാഞ്ചലി രമേശന്‍റെ അയല്‍ക്കാരിയാണ്... രമേശനെക്കുറിച്ച് നല്ലപോലെ അറിയാവുന്ന അവള്‍ക്ക് രമേശനോടൊരിഷ്ടവുമുണ്ടായിരുന്നു.....  ദിവസവുംരാവിലെ  അഞ്ചലി അമ്പലത്തില്‍ നിന്നും മടങ്ങി വീട്ടിലേക്ക് വരുന്നത് രമേശനൊപ്പം നടന്നാണ്....അവര്‍ രണ്ടുപേരും നടന്നുവരുന്നത് രമേശന്‍റെ അമ്മ പലപ്പോഴും പടിവാതില്‍ ചാരി നോക്കിനില്‍ക്കാറുണ്ട്... രമേശനെക്കുറിച്ചോര്‍ത്ത് ആ കണ്ണുകള്‍ നിറയാറുണ്ട്.... മകന്‍റെവിവാഹം മാത്രമാണ് ആ അമ്മയുടെ ഏകസ്വപ്നവും പ്രാര്‍ത്ഥനയും....രമേശനെക്കുറിച്ച് അവന്‍റെ അമ്മയേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ ഗീതാഞ്ചലിക്ക് കഴിഞ്ഞിരുന്നു... അതുകൊണ്ടു തന്നെയാവാം  അവള്‍ക്ക്  രമേശനോടടുക്കാന്‍ കഴിഞ്ഞതും പൊതുവേ പരുക്കന്‍സ്വഭാവക്കാരനായ രമേശന്‍റെ ജീവിതത്തില്‍ കുറേശ്ശെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതും.....
നാളുകളോരോന്നായ് കടന്നുപോകുംതോറും രമേശന്‍ അഞ്ചലിയോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി... മൂടല്‍മഞ്ഞിന്‍ പുതപ്പണിഞ്ഞ പുലര്‍കാലവേളകളിലെ കൂടിക്കാഴ്ച്ചകള്‍ അവന്‍റെ മനസ്സില്‍ മറ്റൊരു പ്രണയത്തിന് തുടക്കം കുറിച്ചു.... പതിയെ പതിയെ രമേശന്‍ മാറാന്‍ തുടങ്ങിയതും അവന്‍റെ ചുണ്ടുകളിലെ ആ പഴയപുഞ്ചിരി തിരിച്ചുവന്നതും രുക്മിണിയമ്മക്ക് വളരേയേറേ സന്തോഷം നല്‍കി....
വര്‍ഷങ്ങള്‍ക്ക് ശേഷം രമേശന്‍ അവന്‍റെ അമ്മയോട് മനസ്സ് തുറന്ന് സംസാരിച്ചു.... അഞ്ചലിയെ അവന്‍ സ്നേഹിക്കുന്നതും അവന്‍ അമ്മയോട് പറഞ്ഞു.... ഏറെ നാളുകളായ് താന്‍ കണ്ട സ്വപ്നം നിറവേറാന്‍ പോകുന്നുവെന്നറിഞ്ഞ രുക്മിണിയമ്മ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങള്‍ക്കെല്ലാം നന്ദിപറഞ്ഞുകൊണ്ട് അവരുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് മകനെ വാരിപ്പുണര്‍ന്നു.... തെല്ലും വൈകാതെ അവര്‍ ഗീതാഞ്ചലിയുടെ വീട്ടലെത്തി കാര്യമറിയിച്ചു....
രമേശനെ ചെറുപ്പം മുതല്‍ക്കെ നല്ലപോലെ അറിയാവുന്നവരായിരുന്നു ഗീതാഞ്ചലിയുടെ അച്ഛന്‍ നാരായണനും അമ്മ മീനാക്ഷിയും.... അതുകൊണ്ടു തന്നെ അവര്‍ക്കും ഈ ബന്ധത്തില്‍ യാതൊരു എതിര്‍പ്പുകളും ഉണ്ടായിരുന്നില്ല....  അഞ്ചലിക്കും വിവാഹത്തിന് പൂര്‍ണ്ണ സമ്മതം.... വിവാഹ വാര്‍ത്ത അറിഞ്ഞവര്‍ക്കെല്ലാം സന്തോഷം... രമേശനെന്ന വ്യക്തിയെ ചേലാപുരിക്കാര്‍ അത്രകണ്ട് സ്നേഹിച്ചിരുന്നു....
അങ്ങിനെ രമേശന്‍റെ കല്ല്യാണം  ഒരു ഉത്സവമാക്കാന്‍ തന്നെ നാട്ടുകാര്‍ തീരുമാനിച്ചു.... അവരുടെ ആചാരപ്രകാരം നാലുദിവസമാണ് കല്ല്യാണം.ആദ്യ മൂന്നുദിവസങ്ങള്‍ പലതരത്തിലുള്ള ചടങ്ങുകളും കളികളുമൊക്കെയായിരിക്കും.. നാലാം നാള്‍ താലികെട്ട്...
ചേലാപുരിയിലെ വീടുകളെല്ലാം പലവര്‍ണ്ണതോരണങ്ങളാലും പൂക്കളാലും അലങ്കരിക്കപ്പെട്ടു....വഴിയോരങ്ങളെല്ലാം കളര്‍ബള്‍ബുകളാലും മണ്‍ചെരാതുകളാലും ശോഭിച്ചു..... ഒരുകൂട്ടര്‍  പന്തലൊരുക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ നവവരനും വധുവിനുമുള്ള ഉടയാടകള്‍ നെയ്യാനുള്ള തിരക്കിലായിരുന്നു...
അഞ്ചലിയും അച്ഛനും അമ്മയും ആഭരണങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് തിരിച്ചു ... രമേശനും അവരുടെ കൂടെ ടൗണിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ നാരായണേട്ടന്‍ അവനെ തടഞ്ഞിട്ട് പറഞ്ഞു ''''''മോനിവിടുത്തെ കാര്യങ്ങളൊക്കെ നോക്കൂ... ഇവിടയാരെങ്കിലും വേണ്ടേ ഇതൊക്കെ ശ്രദ്ധിക്കാന്‍... അമ്മാവനിവരെ കൊണ്ടുപോയ് ആഭരണങ്ങളെല്ലാമെടുത്ത് ഇരുട്ടും മുന്‍പേ ഇങ്ങെത്തിയേക്കാം..'''
അവര്‍ ടൗണിലേക്കുള്ള ബസ്സില്‍കയറുന്നതും നോക്കി രമേശന്‍ കുറച്ച് നേരം അങ്ങിനെതന്നെ നിന്നു...ബസ്സില്‍ കയറി ജനല്‍സീറ്റിലിരുന്നതിന് ശേഷം അഞ്ചലി രമേശനെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് കൈവീശിക്കാണിച്ചു... രമേശനും ഒന്ന് ചിരിച്ചിട്ട് കൈ വീശി.... ബസ്സ് നീങ്ങുന്നതും നോക്കി രമേശന്‍ കുറച്ച് നേരം കൂടെ അവിടെനിന്നു....
കുറച്ച് നേരത്തിന് ശേഷം ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് രമേശന്‍ തിരികെ നടന്നു...
വീട്ടില്‍ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്.... അമ്മയുടെ  മുഖത്തെ സന്തോഷം കണ്ടപ്പോള്‍ രമേശനറിയാതെ തന്നെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു......
പണിത്തിരക്കുകള്‍ കാരണം സമയം പോയത് രമേശനറിഞ്ഞിരുന്നില്ല... ഏറെനേരം കഴിഞ്ഞും ടൗണിലേക്ക് പോയ അഞ്ചലിയേയും കുടുംബത്തെയും കാണാതായതോടെ രമേശന് പരിഭ്രമമായി.....
''''അവര് ആഭരണങ്ങളെടുത്ത് കഴിഞ്ഞപ്പൊസമയം വൈകി കാണുമെടാ... വണ്ടി കിട്ടികാണുകേല... അവര് ടൗണിലെവിടേലും റൂമെടുത്ത് കാണും.. മോന്‍ പോയ് സമാധാനമായ് കിടന്നുറങ്ങിക്കെ... അവര് നാളെയിങ്ങെത്തിക്കോളുമെന്നേ...''' എന്ന്പറഞ്ഞ് രമേശനെ സമാധാനിപ്പിച്ചിട്ട്  രുക്മിണിയമ്മ  മുന്‍വത്തെ കതകടച്ച് മുറിക്കകത്തേക്ക് പോയി..
ഏറെ നേരം കാത്തിരുന്നിട്ടും അവരെ കാണാത്തതില്‍ വിഷമിച്ചിരുന്ന രമേശന്‍ ക്ഷീണം കാരണം എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...
പിറ്റേ ദിവസം രാവിലെ വീടിനു വെളിയെലെന്തോ ബഹളങ്ങള്‍ കേട്ടാണ് രമേശന്‍ ഞെട്ടിയുണരുന്നത്.... വീടിനു വെളിയിലെത്തിയ രമേശനെ കണ്ടതും ഒരു നിമിഷം നാട്ടുകാരെല്ലാം നിശബ്ദരായി നിന്നു...  വിറയാര്‍ന്ന കാല്‍കളോടെ അവന്‍ മുറ്റത്തേക്കിറങ്ങിയതും അമ്മാവന്‍ ഗോപാലന്‍ അവന്‍റെ മുന്നിലേക്ക് കടന്നുവന്നു.... നിറകണ്ണുകളോടെ നിസ്സഹായനായി അവനെ നോക്കിനില്‍ക്കുന്ന അമ്മാവനോടവന്‍ ഇടറുന്ന ശബ്ദത്തില്‍ കാര്യമന്വേഷിച്ചു..... വിറയാര്‍ന്ന കൈകളോടെ  അവനെക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപാലേട്ടനവനോട് പറഞ്ഞു...
''''പോയെടാ മോനേ അവര് നമ്മളെയൊക്കെ വിട്ടിട്ട് പോയെടാ.... ഇന്നലെ രാത്രി അവര് വന്ന വണ്ടി കൊക്കയിലേക്ക് മറിഞ്ഞെടാ..'''
അമ്മാവന്‍ പറഞ്ഞുതീരുന്നിന്  മുന്‍പ്  രമേശന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.... ആരോടും ഒന്നും മിണ്ടാതെ വീടിനകത്തേക്ക് പോയ രമേശന്‍റെ കരച്ചില്‍ ആ നാട്ടുകാരുടെ മുഴുവന്‍ ഹൃദയങ്ങളില്‍ വേദനയുണ്ടാക്കി.... കുറേ നേരങ്ങള്‍ക്ക് ശേഷം അഞ്ചലിയുടെ വീടിന് മുന്‍പിലേക്ക് പാഞ്ഞടുത്ത ആംബുലന്‍സിന്‍റെ ശബ്ദം ചേലാപുരിയിലെങ്ങും അലയടിച്ചു..... വെളുത്തതുണിയില്‍ മൂടിക്കെട്ടിയ മൃതശരീരങ്ങള്‍ ഉമ്മറത്തേക്കിറക്കിവയ്ക്കുമ്പോള്‍ നിറകണ്ണുകളോടെ അത് നോക്കി നില്‍ക്കാനേ രമേശന് കഴിഞ്ഞിരുന്നുള്ളൂ...മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓരോരുത്തരായ് രമേശനെ സമാധാനിപ്പിച്ചിട്ട് പിരിഞ്ഞ് പോവാന്‍ തുടങ്ങി....
വിവാഹപ്പന്തലില്‍ ആരോടും ഒന്നും മിണ്ടാതെ തനിച്ചിരുന്ന രമേശന്‍റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു....
ആളൊഴിഞ്ഞ പന്തലില്‍ ഏകനായ് ഇരുന്ന രമേശന്‍ രാവേറെയായിട്ടും ഉറങ്ങാന്‍ കഴിയാതെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.....

പിറ്റേദിവസം രാവിലെ രമേശന്‍റെ മരണവാര്‍ത്ത കേട്ടാണ് ചേലാപുരി ഉണരുന്നത്...
വാര്‍ത്തകേട്ടവരോരോരുത്തരായ് സീതക്കുന്നിലേക്ക് ഓടി....
സീതക്കുന്നിലെ ഒരു മരത്തിന്‍റെ ചില്ലയില്‍ ഒരുമുഴം കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ച രമേശന്‍റെ മരവിച്ച ശരീരം നോക്കിനിന്ന് കണ്ണുനീര്‍ വാര്‍ക്കാനേ ചേലാപുരിക്ക് കഴിഞ്ഞുള്ളു....
കരഞ്ഞുകൊണ്ട് രമേശന്‍റെ ചേതനയറ്റ ശരീരം മരത്തില്‍ നിന്നും ഇറക്കിയവര്‍ക്ക് രമേശന്‍റെ കൈക്കുള്ളില്‍ നിന്നും ഒരു കടലാസിന്‍റെ തുണ്ട് കിട്ടി....
    '''ചിലപ്പോഴൊക്കെ ദൈവം ഒരു കളി കളിക്കും.. ദൈവത്തിന് മാത്രം ജയിക്കാന്‍ വേണ്ടി കളിക്കുന്ന ഒരു കളി.. ഇനിയും പരാജയപ്പെടാനെനിക്ക്താത്പര്യമില്ല...ഒരുപരാജിതനായ് ജീവിക്കാനെനിക്ക് കഴിയല്ലമ്മേ... മാപ്പ്........!!!''''

No comments:

Post a Comment